‘പതിറ്റാണ്ടുകളായി കൂട്ടുകാരാണ് അവര്‍; ജമാഅത്തെ ഇസ്ലാമി – എല്‍ഡിഎഫ് ബന്ധം മറക്കരുത്’; പികെ കുഞ്ഞാലിക്കുട്ടി

ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎം നേരിട്ടാണ് ബന്ധമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ യുഡിഎഫിന് വെല്‍ഫെയല്‍ പാര്‍ട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. ജമാഅത്തെ – എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വായ്ത്താരി പോയ ഒരേ ആയുധം എടുത്ത് വീശിക്കൊണ്ടിരിക്കുകയാണ്. അവരുടെ ചെയ്തികള്‍ അവരെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. പതിറ്റാണ്ടുകളായി സിപിഐഎമ്മിന്റെ കൂട്ടുകാരാണത്. ഈ തിരഞ്ഞെടുപ്പില്‍ മാത്രം ആ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ കാലങ്ങളിലെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റടക്കം അവിടെ കിടക്കുകയാണ്. ഞങ്ങള്‍ യുഡിഎഫായി മത്സരിക്കുന്നു. മത്സരിച്ച് ജയിക്കുകയും ചെയ്യും – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്ഥിരീകരിച്ചിരുന്നു. അവര്‍ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വര്‍ഗ്ഗീയ വാദികളെന്ന് താന്‍ വിളിച്ചു. എകെജി സെന്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവര്‍ പ്രശ്‌നക്കാര്‍ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1992 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*