
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ഡോ. ശശി തരൂർ എംപി. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും ശശി തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം പാനമയിൽ സന്ദർശനം തുടരുന്നു.
“പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ ആസ്ഥാനം ഞങ്ങൾ ആക്രമിച്ചു. ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നു. പക്ഷേ ഒരു തീവ്രവാദ പ്രവൃത്തി ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങൾ കരുതി” ശശി തരൂർ പറഞ്ഞു. ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് തരൂർ വ്യക്തമാക്കി. “നാമെല്ലാവരും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവരാണ്, പക്ഷേ ദേശീയ ലക്ഷ്യത്തിൽ ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു” അദേഹം പറഞ്ഞു.
“ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പഹൽഗാം ഭീകരാക്രമണം നടത്തിയവരെ വേട്ടയാടുന്നത് ഞങ്ങൾ അവസാനിപ്പിക്കില്ല” എന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയുടെ പ്രശ്നം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.
Be the first to comment