
കാസർകോട്: “അരീക്കോട്-കാഞ്ഞിരോട് ലൈനിൽ തകരാർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും” – കെഎസ്ഇബിയിൽനിന്നും ഇത്തരം അറിയിപ്പുകൾ പതിവാണ്. അടുത്ത വർഷം മുതൽ ഇതിന് മാറ്റം വരും. ഉത്തര മലബാറിൻ്റെ വൈദ്യുതി പ്രതിസന്ധിക്ക് സമ്പൂർണ പരിഹാരമാകുകയാണ് സ്വപ്ന പദ്ധതിയായ ഉഡുപ്പി-കാസർകോട്-വയനാട് പവർഹൈവേ.
2026 സെപ്റ്റംബറിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നിലവിൽ മലപ്പുറം അരീക്കോട് നിന്ന് കാഞ്ഞിരോട്-മയിലാട്ടി വരെ ഒരു 220 കെ വി ലൈൻ മാത്രമാണുള്ളത്. ഇത് തകരാറിലായാൽ ഉത്തര മലബാർ ഇരുട്ടിലാകുന്ന അവസ്ഥയായിരുന്നു.
പദ്ധതി വിശദാംശങ്ങൾ
125 കിലോമീറ്റർ വയനാട്-കാസർകോട്, 115 കിലോമീറ്റർ ഉഡുപ്പി-കാസർകോട് 400 കെ വി ലൈനുകളും കരിന്തളത്തെ 400 കെ വി സബ്സ്റ്റേഷനും ഉൾപ്പെടുന്നതാണ് പവർഹൈവേ. ഇതിൽ വയനാട്-കാസർകോട് 400 കെ വി ലൈൻ നിർമാണം ഏറ്റെടുത്തത് കെഎസ്ഇബിയാണ്. 4000 മെഗാവാട്ടാണ് പവർഹൈവേയുടെ ശേഷി.
കേന്ദ്ര ഊർജ വകുപ്പ് 860 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി വകുപ്പിൻ്റെ ഭാഗമായ ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡാണ് നടപ്പാക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വേനൽക്കാല വൈദ്യുതി പ്രതിസന്ധി പവർഹൈവേ വരുന്നതോടെ ഇല്ലാതാവും.
നഷ്ടപരിഹാരവും നിർമാണ പുരോഗതിയും
ഭൂവുടമകൾക്കുള്ള പുതുക്കിയ നഷ്ടപരിഹാര പാക്കേജിനായുള്ള സർവേ ഈ മാസം പൂർത്തിയാകും. ഭൂവുടമകൾ നഷ്ടപരിഹാരത്തിന് സ്പെഷൽ പാക്കേജ് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കണ്ണൂർ ജില്ലയിൽ പവർ ഹൈവേ പ്രവൃത്തി ഒന്നര വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫെബ്രുവരിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം പുനർനിർണയിക്കാൻ തീരുമാനമായത്.
സർവേ 90 ശതമാനത്തിലധികം പൂർത്തിയായി. പാക്കേജ് സംബന്ധിച്ച നിർദേശങ്ങൾ സർക്കാർ പരിഗണനയിലാണ്. ലൈൻ കടന്നുപോകുന്ന ഭൂമിയിൽ കൃഷിക്ക് അനുമതിയുണ്ടാകും. പവർഹൈവേയുടെ 359 ടവറുകളിൽ 108 എണ്ണത്തിൻ്റെ ഫൗണ്ടേഷൻ, 69 എണ്ണത്തിൻ്റെ ടവർ ഉയർത്തൽ പ്രവൃത്തി പൂർത്തിയായി. കാസർകോട് ജില്ലയിൽ 95 ശതമാനവും വയനാട് 80 ശതമാനവും ടവർ പ്രവൃത്തി തീർന്നു. കണ്ണൂർ ജില്ലയിൽ ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പുനരാംരംഭിക്കുന്നതോടെ പവർഹൈവേ പ്രവൃത്തിക്ക് വേഗം കൈവരുമെന്ന് കെഎസ്ഇബിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വൈദ്യുത ഇടനാഴി
കേരളത്തിൻ്റെ തെക്കുനിന്ന് അരീക്കോട് വരെ പവർ ഹൈവേ എത്തിക്കഴിഞ്ഞു. തിരുനെൽവേലിയുമായി ബന്ധിപ്പിച്ച് തിരുവനന്തപുരം പോത്തൻകോട് മുതൽ ഇടമൺ (കൊല്ലം), പള്ളിക്കര (കൊച്ചി), പാലക്കാട്, മാടക്കത്തറ (തൃശ്ശൂർ) വഴിയാണ് അരീക്കോട്ടേക്ക് കണക്ടിവിറ്റിയുള്ളത്. ഇനി വടക്കുനിന്ന് ഉഡുപ്പി-കരിന്തളം-അരീക്കോട് ലൈൻകൂടി പവർ ഹൈവേയുടെ ഭാഗമാകണം. മയിലാട്ടി-വിദ്യാനഗർ ഡബിൾ സർക്യൂട്ട് ലൈൻ പൂർത്തിയായാൽ കർണാടക അതിർത്തിയായ തവിടുഗോളി വരെ വൈദ്യുതിയെത്തിക്കാം.
Be the first to comment