പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. സ്വരാജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന എൻഡിഎയുടെ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പാലക്കാട്ടെ പൊതു സമ്മേളനത്തിന് ശേഷമാണ് മോദി തൃശൂരിലേക്ക് എത്തുന്നത്. കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളജ് ഹെലിപാട് ഗ്രൗണ്ടിൽ നിന്ന് കാർ മാർഗമാണ് ഗ്രൗണ്ടിലേക്ക് എത്തുക.
തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുക. മോദിക്കൊപ്പം ജില്ലയിലെ സ്ഥാനാർഥി പത്മജ വേണുഗോപാലും സി സി മുകുന്ദനും ഉണ്ടാകും. വൻ ആവേശമാണ് മോദിയുടെ റോഡ് ഷോയ്ക്ക് ലഭിക്കുക. മോദിയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ജില്ലയിൽ എത്തിച്ചേർന്നിട്ടുള്ളത്.
അതേസമയം, പാലക്കാട് വൻ വാഗ്ദാനങ്ങളാണ് മോദി ജനങ്ങൾക്ക് നൽകിയത്. വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മഹാന്മാരെ മോദി തന്‍റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമർശിച്ചു.



Be the first to comment