‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി. 2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കാണരുത് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവർക്ക് ലഭിച്ചത് അവഗണന മാത്രമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.

കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കുക കേരളം ആവശ്യപ്പെട്ടതിന്റെ പത്തില്‍ ഒന്ന് തുക മാത്രമായിരിക്കും. ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 4645 കോടിയാണ്. അസമിന് മാത്രം 1270 കോടിയുടെ സഹായം ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പണം അനുവദിച്ചത്.

ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ദിവസം പറഞ്ഞു. കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങൾ നേരിടുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് വയനാട്ടിൽ നിന്ന് പഠിക്കാനുണ്ട്. ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും എംപി അഭിനന്ദിച്ചു.

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, മനുഷ്യ- വന്യമൃഗ സംഘര്‍ഷം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരിയുമായും ചര്‍ച്ച ചെയ്തെന്ന് എംപി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*