മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി. സി പി ഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും ബേപ്പൂരില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്‍വര്‍. മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കയാണ്. യു ഡി എഫില്‍ അംഗത്വം തന്നാല്‍ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. യു ഡി എഫിന്റെ ബാലികേറാ മലയാണ് ബേപ്പൂര്‍. സി പി ഐ എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കാനെത്തിയാല്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറും. തീപ്പാറുന്ന മത്സരം കാഴ്ചവെക്കാനുള്ള നീക്കത്തിലാണ് യു ഡി എഫും.

ബേപ്പൂരില്‍ പി വി അന്‍വറിന് വിജയസാധ്യതയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനഗോലുവിന്റെ നിഗമനം. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കനഗോലു സമര്‍പ്പിച്ചിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ബേപ്പൂരില്‍ പി വി അന്‍വറിന് സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എ്ന്നാല്‍ അന്‍വര്‍ ബേപ്പൂര്‍ സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. ബേപ്പൂര്‍ അടക്കം മൂന്നു സീറ്റുകളാണ് പി വി അന്‍വര്‍ യു ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അന്‍വറിന്റെ നീക്കത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ യു ഡി എഫിന്റെ പച്ചക്കൊടി ലഭിച്ചതോടെയാണ് മണ്ഡലത്തില്‍ സജീവമായതെന്നാണ് ലഭ്യമാവുന്ന വിവരം.

കോണ്‍ഗ്രസിന്റെ തകര്‍ക്കാന്‍ പറ്റാത്ത കോട്ടയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി വി അന്‍വര്‍ നിയമസഭയില്‍ എത്തിയത്. രണ്ടാം തവണയും നിലമ്പൂരില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി വിജയച്ചതോടെ നിലമ്പൂര്‍ ചുവന്നു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് വളരെ നാടകീയമായി പി വി അന്‍വര്‍ സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. പൊലീസീനെതിരെ രംഗത്തുവന്ന അന്‍വര്‍ പിന്നീട് മുഖ്യമന്ത്രിയേയും മന്ത്രി മുഹമ്മദ് റിയാസിനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതായി പരാതിയുയര്‍ത്തി. റിയല്‍ എസറ്റേറ്റ് ഇടപാടുകാരനായിരുന്ന മാമിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി.

1977, 1980 തിരഞ്ഞെടുപ്പുകളില്‍ എന്‍ പി മൊയ്തീന്‍ മാത്രമാണ് ബേപ്പൂരില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പിന്നീട് ഇങ്ങോട്ട് കെ മൂസക്കുട്ടി, ടി കെ ഹംസ, വി കെ സി മുഹമ്മദ് കോയ എന്നിവരായിരുന്നു ബേപ്പൂരില്‍ നിന്നും വിജയിച്ചത്. മൂന്നുതവണ ടി കെ ഹംസ ബേപ്പൂരില്‍ നിന്നും നിയമസഭയില്‍ എത്തി. രണ്ട് തവണ വീതം എളമരം കരീമും വി കെ സിയും കെ ചാത്തുണ്ണിയും വിജയിച്ചിരുന്നു.
ടി കെ ഹംസ, എളമരം കരീം, മുഹമ്മദ് റിയാസ് എന്നീ മന്ത്രിമാര്‍ വിജയിച്ചുകയറിയ മണ്ഡലമെന്ന പ്രത്യേകതയും ബേപ്പൂരിനുണ്ട്.

2021 ലെ തിരഞ്ഞെടുപ്പിലാണ് വ്യവസായിയായ വി കെ സി മുഹമ്മദ്‌കോയയെ മാറ്റി ഡി വൈ എഫ് ഐ നേതാവായിരുന്ന മുഹമ്മദ് റിയാസിനെ ബേപ്പൂരില്‍ മത്സരിപ്പിക്കുന്നത്. ബേപ്പൂര്‍, ചെറുവണ്ണൂര്‍, നല്ലളം. കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബേപ്പൂര്‍ മണ്ഡലം. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് തദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായത്. ഇതോടെ യു ഡി എഫിന് വിജയപ്രതീക്ഷകളുള്ള മണ്ഡലമായി ബേപ്പൂര്‍ മാറിയിരിക്കയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*