‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു.

ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ പ്രതിരോധമന്ത്രാലയം അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർത്തുന്നതായിരുന്നു ആക്രമണം.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന സൈനിക താവളമായ അൽ ഉദൈദ് എയർബേസ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈലാക്രമണം. മേഖലയിലെ യു. എസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയായ താവളത്തിൽ പതിനായിരത്തോളം സൈനികരുമുണ്ട്. സമാധാന നീക്കങ്ങൾക്ക് മുൻകയ്യെടുക്കുന്ന ഖത്തറിൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആശങ്കയിലാക്കി. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*