സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു ഡിവൈഎഫ്ഐ പറഞ്ഞിരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ സ്കൂൾ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു. വാർത്തയെല്ലാം വായിച്ച് കുട്ടികളുടെ ഇടയിൽ ആശങ്കയുണ്ടെന്നും രാഹുൽ സ്വയം ഒഴിഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നുമാണ് അന്ന് ശിവൻകുട്ടി പറഞ്ഞിരുന്നുത്. എന്നാൽ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്.
അതേസമയം, രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്ക്കൊപ്പം വേദി പങ്കിടാൻ താല്പര്യമില്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. രാഹുലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിന് പാലക്കാട് നഗരസഭാ അധ്യക്ഷയും ബിജെപി നേതാവുമായ പ്രമീള ശശിധരനെതിരെ പാർട്ടിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പാലക്കാട് നടന്ന പട്ടയമേളയിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയും രാഹുലിനൊപ്പം വേദി പങ്കിട്ടിരുന്നു.



Be the first to comment