സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.
അതേ സമയം ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
ഒക്ടോബർ 16 മുതൽ കേരളത്തിൽ തുലാവർഷം ആരംഭിച്ചു. ഇതിൻ്റെ ഫലമായി വൈകുന്നേരങ്ങളിൽ ഇടി മിന്നലോടു കൂടി മഴ തുടരുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാവർഷമായി കണക്കാക്കുന്നത്. ഇത്തവണത്തെ തുലാവർഷത്തിൽ 12 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശിൻ്റെയും കർണാടകയുടെയും തീരദേശം എന്നിവിടങ്ങളിലും തുലാവർഷപ്പെയ്ത്തുണ്ടായി. ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.



Be the first to comment