കേരളത്തിൽ നാലു ദിവസം തുടർച്ചയായി റെഡ് അലര്‍ട്ട്; അതീവ ജാഗ്രത, സൈറണുകൾ മുഴങ്ങും

കാസർകോട് : കേരളത്തിൽ നാലു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് (17.07.2025) മുതൽ ജൂലൈ 20 വരെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടായേക്കാം. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയത്തോടെയാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും 19 ന് കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് 20ന് കണ്ണൂർ, കാസർകോട്,കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടി മുന്നറിയിപ്പ് ഉള്ളത്.

20 ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കനത്ത മഴ സാധ്യതയുണ്ട്. ഇന്നലെ മുതൽ പുലർച്ചെ വരെ മണിക്കൂറോളം മഴ പെയ്തതോടെ വടക്കൻ ജില്ലകളിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നദികൾ പലതും കര കവിഞ്ഞു ഒഴുകുകയാണ്.ഒറ്റപ്പെട്ട ഇടങ്ങളിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

സൈറണുകൾ മുഴങ്ങും

റെഡ് അലർട്ടുള്ള ജില്ലകളിൽ ഇന്ന് വൈകുന്നേരം 03.30 നും വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*