മഴ; ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ഈ ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണെങ്കിൽ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രധാനമായും നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാൽ ഇവിടേക്കുള്ള യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

അതേസമയം, അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്‍റെയും തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ശക്തമായ മഴയ്ക്ക് പിന്നാലെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. പുന്നപ്പുഴയിൽ വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിലാണുണ്ടായത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*