
ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാകിസ്താനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബിജെപി ആലപ്പുഴ തെക്ക് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ സാധാരണക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയവര്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്. ഇതിനെ ചില അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദത്തെ അംഗീകരിക്കില്ല, അതിനു ഉന്മൂലനാശം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് വാഗ്ദാനം ചെയ്ത വികസനം നടപ്പാക്കി നൽകിയ ഏക പാർട്ടി ബിജെപിയാണ്. 2014ൽ മോദിക്ക് നൽകിയ ജനവിധി രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ച കാലത്ത് ശതകോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. അവിടെ നിന്നുമാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മോദി സർക്കാർ ഇന്ത്യയെ വളർത്തിയത്. വാണിജ്യ വ്യാപാര മേഖലയിൽ രാജ്യത്തെ വളർത്താൻ മോദിയുടെ നയങ്ങൾക്ക് സാധിച്ചു.
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മുടെ സംസ്ഥാനത്ത് ഒന്നും മുന്നോട്ട് പോകുന്നില്ല. കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റൽ മാത്രമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി പോലും കേരളത്തിൽ ഇവർ നടപ്പാക്കുന്നില്ല.
പോഷൻ പോലുള്ള കേന്ദ്ര പദ്ധതികൾ പേര് മറച്ചു പിടിച്ചു നടപ്പാക്കുന്നു. മത്സ്യതൊഴിലാളികൾക്കോ പാവപ്പെട്ട ആശാ പ്രവർത്തകർക്കോ ഒന്നും ചെയ്തു കൊടുക്കാത്ത സംസ്ഥാന സർക്കാർ കേന്ദ്ര വിരുദ്ധത പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ ഒറ്റ പദ്ധതിയും ജനങ്ങളെ വേർതിരിച്ചു കാണുന്നതല്ല. ഇത് ജനങ്ങൾക്കറിയാം.
മുനമ്പത്തെ 610 ക്രിസ്ത്യൻ കുടുംബങ്ങൾ കാലങ്ങളായി കോൺഗ്രസിന് വോട്ട് നൽകിയിട്ടും പ്രീണന രാഷ്ട്രീയത്തിനായി ആ ജനതയെ വഞ്ചിച്ചവരാണ് കോൺഗ്രസ്സുകാർ. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപി മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Be the first to comment