
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം, അതാണ് കാവ്യനീതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം തുറമുഖം കേന്ദ്രസർക്കാരിൻറെ പദ്ധതിയാണ് എന്ന് അംഗീകരിക്കാൻ പിണറായിക്ക് പ്രത്യേകിച്ച് വിമുഖത ഒന്നും ഉണ്ടാകില്ല. കാരണം അവർക്കിടയിലുള്ള ബന്ധം അത്ര വലുതാണ്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കൂടി പങ്കെടുപ്പിക്കുന്ന ഒരു പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. സിപിഐഎം മന്ത്രിസഭയുടെ നാലാം വാർഷികത്തിന് പ്രധാനമന്ത്രി വരുന്നതു തന്നെ ബിജെപി സിപിഎം അന്തർധാര തുറന്നുകാട്ടുന്നുണ്ട്.
വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണ്. എൽഡിഎഫ് എത്ര അവകാശപ്പെട്ടാലും അതിൻറെ പിതൃത്വം ലഭിക്കില്ല. വിഴിഞ്ഞം പദ്ധതി തുടങ്ങിവച്ചപ്പോൾ 4000 കോടിയുടെ അഴിമതി ആരോപണവുമായി വന്ന ആളാണ് ഈ പിണറായി വിജയൻ. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ഒരു അഴിമതിയും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു.
ഈ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിൻറെ കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുൻകയ്യെടുത്ത് സാധ്യമാക്കിയതാണ്. ഇത് യുഡിഎഫ് മുന്നോട്ടുവച്ച വികസന സ്വപ്നം തന്നെയാണ് ‘ യുഡിഎഫ് അടിത്തറയിട്ട വികസനമാണ്. എത്ര കള്ളക്കഥകൾ കൊണ്ടും സത്യം മൂടാനാവില്ല. ഈ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതാണ് ഇതിൻറെ കാവ്യനീതി.
കേരള സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരമായി മാറിയിരിക്കുന്നു. ശിവശങ്കരൻ മുതൽ കെഎം എബ്രഹാം വരെ നീളുന്ന നിര അതിനുദാഹരണമാണ്. ഈ നിമിഷം വരെയും എബ്രഹാമിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അത് എന്തുകൊണ്ടാണ് എന്ന് ആർക്കും മനസ്സിലാകുന്നില്ല
ശിവശങ്കരനെ മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കാർക്ക് സകല സംരക്ഷണവും മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്നു. എല്ലാത്തിനും അഴിമതി കണ്ടെത്തുക എല്ലാത്തിൽ നിന്നും പണം അടിച്ചു മാറ്റുക തുടങ്ങിയ അജണ്ടകളാണ് ഇവർക്ക് ‘
നാലാം വാർഷികത്തിന്റെ പേര് കോടിക്കണക്കിന് രൂപയാണ് 14 ജില്ലകളിലായി ആഘോഷങ്ങൾക്ക് ചെലവഴിക്കുന്നത്. സാധാരണക്കാരന് കൊടുക്കാൻ പൈസയില്ല എന്ന് പറയുന്നു. ഇവർക്ക് ജനകീയ പ്രശ്നങ്ങൾ ഒന്നും ഒരു പ്രശ്നമല്ല അഴിമതിയാണ് ഏറ്റവും വലിയ സംഭവം.
മംഗളരുവിൽ അഷറഫ് എന്ന മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക ആഭ്യന്തര മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും എന്ന ഉറപ്പ് മന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
Be the first to comment