ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
എസ് ഐ ടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. ഇപ്പോൾ കൊള്ള പുറത്തു വന്നപ്പോൾ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല. വി എൻ വാസവൻ അന്യൻ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർലമെൻറ് തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങൾ അവിശ്വാസം പാസാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങൾ അവിശ്വാസം കൊണ്ട് വന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ടുമണിക്കൂർ പ്രസംഗിക്കും. അത് കേൾക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തിയാണെന്നും അദേഹം കുറ്റപ്പെടുത്തി.



Be the first to comment