
ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് മുസമ്മിൽ ശരീഫ് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) അറസ്റ്റു ചെയ്തത്. ബോംബ് സ്ഫോടനത്തിന് ആവശ്യമായ സഹായം ചെയ്തയാളാണ് അറസ്റ്റിലായതെന്നും മുസമ്മിൽ ശരീഫാണ് രാമേശ്വരം സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ എൻഐഎ അറിയിച്ചു. സ്ഫോടനം നടന്ന് 28 ദിവസത്തിനുശേഷമാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മാണ്ഡ്യ, ചിക്കമംഗളൂരു, ബെംഗളൂരു എന്നിവിടങ്ങൾ ഉൾപ്പടെ 12 സ്ഥലങ്ങളിലും, തമിഴ്‌നാട്ടിൽ അഞ്ചിടത്തും, ഉത്തർപ്രദേശിൽ ഒരിടത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മാർച്ച് മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കേസിലെ രണ്ട് പ്രധാന പ്രതികളായ മുസാവിർ ഷസീബ് ഹുസൈനും അബ്ദുൾ മത്തീൻ താഹയും ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് സ്ഫോടനത്തിന് ആവശ്യമായ സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് എത്തിച്ചുകൊടുത്തത് ഇപ്പോൾ അറസ്റ്റിലായ മുസമ്മിൽ ശരീഫാണ്. സ്‌ഫോടനം നടത്തിയത് മുഖ്യപ്രതി മുസാവിർ ഷസീബ് ഹുസൈൻ ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റു കേസുകളിലായി ഏജൻസി തിരയുന്ന മറ്റൊരു ഗൂഢാലോചനക്കാരനായ അബ്ദുൾ മത്തീൻ താഹയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഈ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Be the first to comment