എച്ച് 1ബി വിസയില്‍ കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് താഴ്ചയില്‍; 89ല്‍ എത്തുമോ?, ഓഹരി വിപണിയിലും നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.80ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവയും എച്ച് വണ്‍ബി വിസയുടെ ഫീസ് വര്‍ധിപ്പിച്ചതുമാണ് കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വലിയ തോതിലാണ് വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകുന്നത്. ഇത് രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 45 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.73 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 67.79 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.24 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്.

അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയും നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 380 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായി ടെക് മഹീന്ദ്ര അടക്കമുള്ള ഐടി ഓഹരികളാണ് നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളും നഷ്ടം നേരിട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*