മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും റിസര്‍വ് ബാങ്കിന്റെ ഇടപെടലുമാണ് രൂപയ്ക്ക് കരുത്തായത്.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 89ലേക്കാണ് രൂപയൂടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 50 പൈസയുടെ നേട്ടത്തോടെ 89.16 ലാണ് രൂപ ക്ലോസ് ചെയ്തത്. തൊട്ടുമുൻപത്തെ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട ശേഷമാണ് രൂപയുടെ തിരിച്ചുവരവ്. വെള്ളിയാഴ്ച രൂപ 98 പൈസയാണ് ഇടിഞ്ഞത്. 89.66 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് രൂപ അന്ന് താഴ്ന്നത്. തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങള്‍ രൂപയ്ക്ക് കരുത്താകുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 0.33 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 63.16 ഡോളറായാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്സ് 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment