എണ്ണവിലയില്‍ ആശ്വാസം, ഏഴുശതമാനം ഇടിഞ്ഞ് 70 ഡോളറില്‍ താഴെ; രൂപയ്ക്ക് 68 പൈസയുടെ നേട്ടം

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞു. എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68.79 ഡോളറിലേക്കാണ് താഴ്ന്നത്.

കഴിഞ്ഞ ദിവസം ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതോടെ എണ്ണവില 80 ഡോളറിലേക്ക് അടുത്തിരുന്നു. അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ കൈമാറ്റത്തിന്റെ ആറിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്‍ ഭീഷണിയും എണ്ണവില ഉയരാന്‍ ഇടയാക്കി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവില സമീപഭാവിയില്‍ തന്നെ ബാരലിന് 120 ഡോളറിലേക്ക് അടുത്തേക്കാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷ നല്‍കി ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ വില കുറച്ചത്.

എണ്ണവില കുറഞ്ഞതിന് പിന്നാലെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 68 പൈസയുടെ നേട്ടത്തോടെ 86.10ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 26 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഇന്നലെ 86.75ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*