മൂന്നാറിൽ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് മുൻ എംഎൽ എ എസ് രാജേന്ദ്രൻ . ഭീഷണിയിൽ തനിക്ക് പേടിയില്ല. തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
എംഎം മണിക്ക് മറുപടി പറയാൻ അവസരം വരും. മണി പറയുന്നതെല്ലാം നാടൻ ഭാഷയാണെന്നല്ലേ പാർട്ടി സെക്രട്ടറി വരെ പറഞ്ഞിട്ടുള്ളതെന്ന് എസ് രാജേന്ദ്രൻ പരിഹസിച്ചു. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണമെന്നും പണ്ട് ചെയ്യാൻ മടിച്ചതൊന്നും ചെയ്യിപ്പിക്കരുതെന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം.
ദേവികുളം മുൻ എം എൽ എയും , സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ കഴിഞ്ഞദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മൂന്നാറിൽ നടന്ന സിപിഐഎമ്മിന്റെ പൊതുയോഗത്തിലാണ് എം എം മണിയുടെ ഭീഷണി. പാർട്ടി ആനുകൂല്യത്തിൽ എംഎൽഎ ആയ രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണം. പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ എംഎം മണിയുടെ ആംഗ്യം.
രാജേന്ദ്രൻ ആർഎസ്എസിലോ, ബിജെപിയിലോ ചേർന്നാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ലന്നും പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ താനാണെങ്കിലും തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞിരുന്നു.



Be the first to comment