
തിരുവനന്തപുരം: കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ പ്രതീക്ഷകളുടെ ട്രാക്കിലായ ശബരി റെയില്‍പ്പാത യാഥാര്‍ഥ്യത്തിലേക്കടുപ്പിക്കാനുള്ള ചടുല നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. അങ്കമാലി-എരുമേലി 111.8 കിലോമീറ്റര്‍ പാത നിര്‍മാണം മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന ആവശ്യം കേരളം കേന്ദ്രത്തിനു മുന്നില്‍ വച്ചു. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാവശ്യമായ ഓഫീസുകള്‍ തുറക്കണമെങ്കില്‍ ആദ്യം കേന്ദ്രം പാത മരവിപ്പിക്കല്‍ പിന്‍വലിക്കേണ്ടതുണ്ട്. എങ്കിലേ പുതുതായി പാത നിര്‍മാണ നടപടികള്‍ ആരംഭിക്കാനാകൂ. ഇക്കാര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.
ഇക്കഴിഞ്ഞ ജൂണ്‍ 11 ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച യോഗത്തിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാനത്തിൻ്റെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനാണ് ഇക്കാര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കാര്യങ്ങളടക്കം പരിശോധിക്കാന്‍ ജൂലൈയില്‍ ഒരു റെയില്‍വേ ഉന്നത തല സംഘത്തെ കേരളത്തിലേക്ക് അയ്‌ക്കാമെന്ന് കേന്ദ്ര മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. പാത കടന്നു പോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലാ കലക്‌ടര്‍മാരും യോഗത്തിനെത്തിയിരുന്നു.
പാതയ്ക്കായി ഇതുവരെ എറണാകുളം ജില്ലയില്‍ മാത്രമാണ് ഭാഗികമായി സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഈ ജില്ലയില്‍ 152 ഹെക്‌ടര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടി വരിക. ഇതില്‍ 24 ഹെക്‌ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. ഇടുക്കിയില്‍ 31 ഹെക്‌ടര്‍ ഭൂമിയാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. കോട്ടയം ജില്ലയില്‍ 119 ഹെക്‌ടര്‍ ഭൂമിയും ഏറ്റെടുക്കണം. അലൈന്‍മെൻ്റ് നിശ്ചയിച്ച സ്ഥലത്ത് ഏകദേശം 77 കിലോമീറ്ററോളം പാതയ്ക്കാവശ്യമായ സ്ഥലം വിജ്ഞാപനം ചെയ്‌തിരിക്കുകയാണ്. പക്ഷേ ഏതു തരത്തില്‍ പദ്ധതിക്ക് ചലനമുണ്ടാകണമെങ്കിലും ആദ്യം വേണ്ടത് പദ്ധതി മരവിപ്പിച്ച തീരുമാനം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവിറക്കുകയാണ്. എന്നാല്‍ മാത്രമേ ജില്ലകളില്‍ ഭൂമിയേറ്റെടുക്കലിന് പ്രത്യേക ഓഫീസും ജീവനക്കാരെയും നിയോഗിക്കാന്‍ കഴിയൂ. അതിനാണ് ഇതിനുള്ള സമ്മര്‍ദം സംസ്ഥാനം ശക്തമാക്കിയത്.

പദ്ധതിക്കാവശ്യമായ ചെലവ് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ തുല്യമായി പങ്കിടണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം സംസ്ഥാനം അംഗീകരിച്ചതാണ് പദ്ധതിക്ക് വീണ്ടും അംഗീകാരം നല്‍കാനിടയാക്കിയത്. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്നാരംഭിക്കുന്ന റെയില്‍വേ ലൈനില്‍ കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, ഇടുക്കി ജില്ലയിലെ തൊടുപുഴ, കോട്ടയം ജില്ലയിലെ കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് എരുമേലിയില്‍ അവസാനിക്കുക. ഇവിടെ നിന്ന് പാത തമിഴ്‌നാട്ടിലേക്കും തിരുവനന്തപുരത്തേക്കം ദീര്‍ഘിപ്പിക്കുന്നതും ആലോചനയിലാണ്.
1997-98 റെയില്‍വേ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ പദ്ധതിക്ക് 550 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും 2021 ലെ പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം നിര്‍മാണ ചെലവ് 3800.93 കോടി രൂപയാണ്. സ്‌ഥലമേറ്റെടുക്കലിന് റെയില്‍വേ 145.82 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതില്‍ 55 കോടി രൂപ എറണാകുളം ജില്ലാ കലക്‌ടര്‍ക്കും 2 കോടി രൂപ കോട്ടയം കലക്‌ടര്‍ക്കും സ്ഥലമേറ്റെടുക്കലിനായി നല്‍കി. ബാക്കി തുക സംസ്ഥാന സര്‍ക്കാരിൻ്റെ കൈവശമാണ്.
Be the first to comment