ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു.

വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവില്‍ ലഭിച്ച സഹായങ്ങളും എസ്‌ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും.

ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളിയില്‍ നിന്ന് പോറ്റി വേര്‍തിരിച്ചെടുത്ത സ്വര്‍ണം എവിടെ എന്നായിരുന്നു അവശേഷിച്ച ചോദ്യം. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനിലേക്ക് അന്വേഷണസംഘം എത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ഒരാഴ്ച്ച മുമ്പ് എസ്‌ഐടി ഗോവര്‍ധന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം പോറ്റിയില്‍ നിന്ന് വാങ്ങിയെന്ന് ഗോവര്‍ധന്‍ സമ്മതിച്ചു. തുടര്‍ന്ന് ബെല്ലാരിയില്‍ എത്തി എസ്‌ഐടി സ്വര്‍ണം വീണ്ടെടുത്തു. 400 ഗ്രാമിലധികം സ്വര്‍ണമാണ് കണ്ടെടുത്തത്. ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ബന്ധമില്ലെന്നാണ് ഗോവര്‍ധന്റെ പ്രതികരണം. ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടത് ശബരിമല ശ്രീകോവിലിന്റെ വാതില്‍ പാളിയില്‍ സ്വര്‍ണം പൂശാന്‍ പോറ്റി ബന്ധപ്പെട്ടിരുന്നു, അന്ന് അയ്യപ്പ ഭക്തനായതിനാല്‍ സമ്മതിച്ചുവെന്നും ഗോവര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*