ശബരിമല സ്വര്‍ണക്കൊള്ള; അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചുമത്തി; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചുമത്തി പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘത്തോട് സാവകാശം തേടി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് അല്‍പസമയത്തിനകം നടക്കും.

എസ്ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്റിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യ അപേക്ഷ പിന്നീട് റാന്നി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡിലാണ്. കൊട്ടാരക്കര ജയിലേക്ക് മാറ്റിയ പ്രതിക്കായി കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റ് സൃഷ്ടിച്ച വഴിത്തിരിവ് ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മാര്‍ച്ച് ഉടന്‍ ആരംഭിക്കും. ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*