ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍.

ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ണപ്പാളി കൊണ്ടുപോകാന്‍ തീരുമാനമെടുത്തത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. എന്നാല്‍, ഇത് ഇളക്കിക്കൊണ്ടുപോയത് ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. ഇദ്ദേഹത്തിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. നേരത്തെ ശ്രീകുമാറിന്റെയും ജയശ്രീയുടെയും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍. സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്ഐടിയെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിപ്പിച്ചത്. എന്നാല്‍, കേസിന്റെ എല്ലാ രേഖകളും നല്‍കാന്‍ കഴിയില്ലെന്ന് എസ്ഐടി കോടതിയില്‍ നിലപാട് എടുത്തു. എഫ്ഐആര്‍ നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നും കേസിന്റെ എല്ലാ രേഖകള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*