ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും.
ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അയ്യപ്പന്റെ മുന്‍പാകെ വന്ന് കള്ളത്തരം കാണിക്കാന്‍ അനുവദിക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് സമീപിക്കും. ഇടനിലക്കാരെ ഇവിടെ ആവശ്യമില്ല. കളങ്കം തീര്‍ക്കും. ആവശ്യത്തിനുള്ള പണം ദേവസ്വം ബോര്‍ഡിനുണ്ട്. സ്‌പോണ്‍സറായി വരാനും ഇടനിലക്കാരനും ഇവിടെ സ്ഥാനമില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഇവിടെ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.
മകരവിളക്ക് ദർശിക്കാനായി പർണശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടിൽ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാൻ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളൽ കൂടി കഴിഞ്ഞതോടെ തീർത്ഥാടകർ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങി.
മകരവിളക്ക് ദിവസമായ നാളെ 35000 തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. പൊലീസിൻ്റേയും അർദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം കൂടാതെ മകരവിളക്ക് കാണാൻ കഴിയുന്ന പുൽമേട് അടക്കമുള്ള മേഖലകളിലും നിയന്ത്രണങ്ങൾ കർശനമാക്കും.



Be the first to comment