ശബരിമല റോപ് വേ പദ്ധതിയ്ക്കുള്ള അന്തിമ അനുമതി ഉടൻ. അന്തിമ അനുമതിക്കുള്ള കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ എത്തി പദ്ധതി നടപ്പിലാക്കുന്ന സ്ഥലം സന്ദർശിക്കും. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പോലീസ് ബാരക്ക് വരെയാണ് റോപ് വേ പ്രാവർത്തികമാക്കുക. നേരത്തെ ചേർന്ന കേന്ദ്ര വന്യജീവി ബോർഡ് തീരുമാനപ്രകാരമാണ് നടപടി.
കേന്ദ്രസംഘം സ്ഥലം സന്ദർശിച്ചശേഷം ഈ മാസം പതിനഞ്ചാം തീയതി അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും ഈ റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ റോപ് വേയ്ക്ക് അന്തിമാനുമതി ലഭിക്കുമെന്നാണ് ദേവസ്വം ബോർഡും സർക്കാരും വ്യക്തമാക്കുന്നത്. കേന്ദ്രസംഘത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ റോപ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ആഗോള അയ്യപ്പ സംഗമവേദിയിൽ മുഖ്യമന്ത്രി റോപ് വേ പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമലയിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡും സർക്കാരും ലക്ഷ്യമിടുന്നത്. കൂടാതെ അത്യാഹിത സമയത്ത് എയർ ആംബുലന്സ് സൗകര്യവും റോപ് വേയിൽ ഒരുക്കും. പമ്പ ഹിൽടോപിൽ നിന്നു സന്നിധാനം പോലീസ് ബാരക് വരെ 2.7 കിലോമീറ്ററാണ് റോപ്‌വേയുടെ നീളം.



Be the first to comment