ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ , ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തു.

മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി. മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. 2019 ൽ സ്വർണ്ണ പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണർ ആയിരുന്നു ബൈജു.

മഹസ്സറിന്റെ ഒപ്പിടാതെ കൈമാറ്റത്തിന്റെ ഭാഗമാകാതിരുന്നതും സ്വർണ്ണപ്പാളി ഇളക്കിയപ്പോ വിട്ടു നിന്നതും മനഃപൂർവം എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. കേസിലെ ഏഴാം പ്രതിയാണ് ബൈജു. എന്നാൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*