‘ഒന്നും നോക്കണ്ട, അടിച്ചോ’; അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി സഞ്ജു

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ്. ഓപ്പണർമാരായ സഞ്ജു സാംസനും അഭിഷേക് ശർമയും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. ഇതാണ് ന്യൂസിലൻഡ് ബൗളർമാരെ സമ്മർദത്തിലാക്കാനുള്ള പ്രധാന കാരണവും.

ഫൈനലിൽ സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി. അഭിഷേക് ശർമ 21 പന്തിൽ 52 റൺസ് നേടി സഞ്ജുവിന് ശക്തമായ പിന്തുണയും നൽകി. ഈ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ റെക്കോർഡ് സ്കോറിലേക്ക് എത്തിച്ചത്. അഭിഷേക് ശർമയുമായുള്ള ഈ കൂട്ടുകെട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ രസകരമായ രീതിയിൽ ആണ് സഞ്ജു ഇതിന് മറുപടി പറഞ്ഞത്.

“ഞങ്ങൾ ഐസ്കട്ടയും തീയും പോലെയല്ല, ഞങ്ങൾ രണ്ട് പേരും തീയാണ്, ചിലപ്പോൾ അവൻ ആക്രമിച്ചു കളിക്കും അല്ലെങ്കിൽ ഞാൻ ആ റോൾ ഏറ്റെടുക്കും. ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ അങ്ങനെയാണ്” സഞ്ജു പറഞ്ഞു.

”അവൻ വളരെ ധൈര്യശാലിയാണ്, ഓരോ ഓവറിലും അഭിഷേക് എന്നോട് ചോദിക്കും എങ്ങനെയാണു പന്ത് വരുന്നതെന്ന്. ബൗണ്ടറി അടിക്കാൻ നല്ല ബൗളാണ്, ഒന്നും നോക്കണ്ട തകർത്തടിക്കാൻ ഞാൻ പറയും. അവൻ അത് കൃത്യമായി ചെയ്യും” സഞ്ജു വ്യക്തമാക്കി.

ഈ ലോകകപ്പിൽ സഞ്ജു സാംസൺ അതുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടി അദ്ദേഹം ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറി.

Be the first to comment

Leave a Reply

Your email address will not be published.


*