2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ, അപാകത വന്നാൽ ഉത്തരവാദിത്വം പ്രധാന അധ്യാപകന്; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. നാളെ വൈകീട്ട് 5 മണി വരെ ആയിരിക്കും സ്കൂളുകളിൽ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുക.അതിനുശേഷം എണ്ണമെടുക്കാൻ അനുവാദമുണ്ടാകില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയാണ് കണക്ക് ശേഖരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ കണക്ക് അനുസരിച്ച് ആയിരിക്കും തസ്തിക നിര്‍ണയം നടത്തുക. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രൊജക്ട് തയ്യാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എം ശ്രീ പദ്ധതിയ്ക്ക് കേന്ദ്രം പണം നൽകുന്നില്ല. അതുകൊണ്ട് തന്നെ റസിഡൻഷ്യൽ സ്കൂളുകൾ പ്രതിസന്ധിയിലാണ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച പ്രശ്നമായതിനാലാണ് കാത്തിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*