കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ വിവാദം: ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കി എസ്എഫ്‌ഐ

ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി നല്‍കി എസ്എഫ്‌ഐ. കേരള സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്‍ പരാതി നല്‍കിയത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ഡോ. പി എസ് ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമര്‍ശം ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത്.

ഡീന്‍ സി എന്‍ വിജയകുമാരിക്കെതിരായ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാതി. വിജയകുമാരി ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശം. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചിരുന്നു.

സംഘപരിവാറിന്റെ സ്വത്തല്ല സര്‍വകലാശാലയെന്ന് ഇന്നലെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചിരുന്നു. സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ നിന്ന് ജാതി പറഞ്ഞാല്‍ കാലില്‍ വാരി ഭിത്തിയില്‍ അടിക്കുമെന്നാണ് പറഞ്ഞത്. അത് പറയുകയായിരുന്നില്ല ചെയ്യുകയാണ് വേണ്ടത്. ഇവിടെ ജാതിവെറി അനുവദിക്കില്ല. ഒരു സംഘപരിവാറിന്റെയും സ്വത്തല്ല സര്‍വ്വകലാശാല. ഇത് വിദ്യാര്‍ത്ഥികളുടെ സ്വത്താണ്. വിജയകുമാരി നല്ല ആര്‍എസ്എസ് കുമാരിയാണെന്നും ശിവപ്രസാദ് വിമര്‍ശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*