റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി, മണപ്പുറം, മുത്തൂറ്റ് ഓഹരികളില്‍ റാലി

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍  മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിഎസ്ഇ സെന്‍സെക്‌സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലും നിഫ്റ്റി 25000 മറികടന്നുമാണ് ക്ലോസ് ചെയ്തത്.

സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് അരശതമാനം കുറച്ചത് അടക്കമുള്ള നടപടികളാണ് വിപണിക്ക് അനുകൂലമായത്. ഇതിന്റെ ചുവടുപിടിച്ച് ബാങ്ക്, ധനകാര്യ സ്ഥാപന ഓഹരികളാണ് പ്രധാനമായി മുന്നേറിയത്. സ്വര്‍ണ പണയ വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവും വിപണിയില്‍ പ്രതിഫലിച്ചു. സ്വര്‍ണ പണയ വായ്പയുടെ വായ്പ- മൂല്യ അനുപാതം (എല്‍ടിവി) ഉയര്‍ത്തിയ കേന്ദ്രബാങ്ക് നടപടി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ റാലിയ്ക്കും സഹായകമായി. എല്‍ടിവി 75 ശതമാനത്തില്‍ നിന്ന് 85 ശതമാനമായാണ് പുതുക്കിയത്. ഇതിന്റെ ചുവടുപിടിച്ച് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് എന്നി ഓഹരികള്‍ രണ്ടു മുതല്‍ ഏഴുശതമാനം വരെ ഉയര്‍ന്നു.

റിപ്പോ നിരക്ക് കുറച്ചതിന് പുറമെ കരുതല്‍ ധനാനുപാതത്തില്‍ നൂറ് ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയതും ബാങ്ക് ഓഹരികള്‍ക്ക് ഗുണമായി. ഈ നടപടിയുടെ ഫലമായി 2.5 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലേക്ക് ഒഴുകി എത്താന്‍ പോകുന്നത്. ഇതും ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചു. ബാങ്ക് നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. 56,597ലേക്കാണ് ബാങ്ക് നിഫ്റ്റി ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*