
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞു, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇ ഡിക്ക് മുന്നിലും ഹാജരാക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങൾ ഇല്ല.
അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും. മുഖ്യമന്ത്രിയിലും വീണ വിജയനിലും മാത്രം അന്വേഷണം ഒതുങ്ങില്ല. ഇടപ്പാടുകൾ കൂടി പുറത്ത് വരണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുള്ളത്. കേസില്‍ വീണ വിജയന്‍ 11ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ നമ്പറിട്ട് പരിഗണിക്കും എന്നാണ് വിവരം.
മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും.
Be the first to comment