തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വേണ്ടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും ആണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഒന്നാം ഘട്ട എസ്ഐആറിൽ ഒരു അപ്പീൽ പോലും ഉണ്ടായില്ല. 1951 മുതൽ 2004 വരെ എട്ട് തവണ എസ്ഐആർ നടപ്പാക്കി. രണ്ടാം ഘട്ട എസ്ഐആർ 12 സംസ്ഥാനങ്ങളിലായി നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച പരാതികൾ പരിഗണിച്ച ശേഷം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സെക്കൻഡ് അപ്പീലിന് അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇന്ത്യൻ പൗരനാകണം, 18 വയസ്സ് പൂർത്തിയായിരിക്കണം, നിയമസഭാ മണ്ഡലത്തിലെ താമസക്കാരൻ ആകണം, നിയമപരമായി അയോഗ്യതയുണ്ടാകരുത് തുടങ്ങിയവയാണ് വോട്ടർമാരുടെ യോഗ്യതകളെന്ന് അദേഹം പറഞ്ഞു.
രണ്ടാം ഘട്ടം നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക ഇന്ന് രാത്രി 12 മണി മുതൽ മരവിപ്പിക്കും. 2002 മുതൽ 2004 വരെ തയ്യാറാക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകും പട്ടിക പരിഷ്കരണം നടപ്പാക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ഘട്ടം ജൂൺ, ജൂലൈ മാസങ്ങളിൽ ബിഹാറിൽ നടന്നു. സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഈ പ്രക്രിയ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
“നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനും മുമ്പോ അല്ലെങ്കിൽ ആവശ്യാനുസരണമോ വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ട്,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ കടമ നിർവഹിക്കുന്നു, സംസ്ഥാന സർക്കാർ അവരുടെ കടമകളും നിർവഹിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.



Be the first to comment