കുറ്റപത്രമില്ലാത്തത് പ്രതികളെ സഹായിക്കാനെന്ന വിമര്‍ശനം; ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രം നല്‍കാന്‍ തിരക്കിട്ട നീക്കങ്ങളുമായി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ എസ്‌ഐറ്റി. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിലാക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു കേസില്‍ ജാമ്യം ലഭിച്ചു. മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെയാണ് അടുത്തമാസം പതിനഞ്ചാം തീയതിയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള എസ്‌ഐടിയുടെ ആലോചന. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ്ണ മോഷണക്കേസിലാകും ആദ്യം കുറ്റപത്രം നല്‍കുക.

ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് നീക്കം.ഇതിനുമുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ച് വി.എസ്.സി.യിലെ ഉദ്യോഗസ്ഥരുമായി ഉടന്‍ ചര്‍ച്ച നടത്തും. ഇതുവഴി നഷ്ടമായ സ്വര്‍ണ്ണത്തിന്റെ അളവില്‍ വ്യക്തത വരുത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്. അതിനുശേഷം ഒമ്പതാം തീയതി ഹൈക്കോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ കുറ്റപത്രം നല്‍കാനുള്ള താല്പര്യം അറിയിക്കും.കോടതി അനുവദിച്ചാല്‍ ആദ്യഘട്ട കുറ്റപത്രം നല്‍കും.കുറ്റപത്രം നല്‍കിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.എന്നാല്‍ കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാന്‍ എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കിയിട്ടുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*