തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചു. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണസമിതി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതി നാളെ അന്വേഷണം ആരംഭിക്കും.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി – ഡോ. സംഗീത, ക്രിട്ടിക്കൽ കെയർ എച്ച്ഒഡി ഡോ.ലത, സർജറി വിഭാഗം മേധാവി ഡോ.സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ ഡിസീസ് എച്ച്ഒഡി ജൂബി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. പ്രസവത്തിനിടെ എസ് എ ടി ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടായി എന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനായി 22-ാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രിയ 25ന് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് പനി ബാധിക്കുകയായിരുന്നു. പനി കൂടിയതിനെ തുടർന്ന് വീണ്ടും എസ്എടിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. തുടർന്ന് കുടുംബം ചികിത്സ പിഴവ് ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.



Be the first to comment