പത്തംനംതിട്ട തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പോലീസ് നിരീക്ഷിക്കുന്നു.
ഗൂണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം നടത്തിയത് നരനായാട്ട്. സ്പാ ജീവനക്കാരിയെ അതിക്രൂര പീഡനത്തിന് ഇരയാക്കി. കഴുത്തിൽ കത്തിവെച്ച് ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് അതിജീവിത പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ ആനന്ദ് പറഞ്ഞു.
സുബിൻ അലക്സാണ്ടർ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു. സംഭവ സമയം അതിജീവിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.



Be the first to comment