മലയാളിയുടെ സൗഭാഗ്യമായ ശ്രീകുമാരന്‍ തമ്പിയുടെ 86-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമയുടെ സമസ്ത മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച പ്രതിഭാശാലിയായ കലാകാരന് എഴുത്തിന്റെ നാനാമേഖലകളിലും ഇപ്പോഴും സജീവമാണ്.
മലയാളത്തിന്റെ ഹൃദയസരസ്സിലെ സുന്ദര പുഷ്പമാണ് ശ്രീകുമാരന്‍ തമ്പി. സകലകലാവല്ലഭന് എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും വാത്സല്യത്തിന്റെയും വശ്യതയില്‍ ചാലിച്ച ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. വിരഹത്തിന്റെ വേദന നീറിപ്പുകഞ്ഞു. സ്വന്തം നിഴലിനെപ്പോലും സ്നേഹിച്ചു വഞ്ചിക്കുന്ന ദയാരാഹിത്യവും ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നെറികേടും മലയാളി അനുഭവിച്ചറിഞ്ഞു. ബന്ധുവാര്, ശത്രുവാര്, ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ തുടങ്ങിയ ഗാനങ്ങളുടെ വരികള്‍ പൊള്ളയായ മനുഷ്യബന്ധങ്ങള്‍ക്ക് നേര്‍ക്ക് പിടിച്ച കണ്ണാടിയായി.
പി ഭാസ്കരനും വയലാറും സര്‍ഗ്ഗസമ്പന്നമാക്കിയ കാലത്താണ് ശ്രീകുമാരന്‍ തമ്പി പിച്ച വെയ്ക്കുന്നത്. ആ പ്രതിഭകളുടെ വഴിയേ ശ്രീകുമാരന്‍ തമ്പി സഞ്ചരിച്ചതേയില്ല. പാട്ടെഴുത്തിന്റെ പുതുവഴികള്‍ തേടി. ഇരുപതാം വയസ്സില്‍ വയലാര്‍ രാമവര്‍മ്മയുടെ അവതാരികയുമായി ആദ്യ കവിതാ സമാഹാരം, ഇരുപത്തിയൊന്നാം വയസ്സില്‍ എം ടിയുടെ കുറിപ്പുമായി ആദ്യ കഥാസമാഹാരം, ഇരുപത്തിയാറാം വയസ്സില്‍ കാട്ടുമല്ലികയ്ക്കായി പത്തു ഗാനങ്ങള്‍ രചിച്ച് സിനിമയിലേക്ക് കടന്നു. സുഖത്തിലും ദുഖത്തിലും നമ്മള് ശ്രീകുമാരന്‍തമ്പിയുടെ വരികളെ കൂട്ടുപിടിച്ചു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നിന്നപ്പോള്‍, പ്രിയപ്പെട്ടവര്‍ അകന്നുപോയപ്പോള്‍ ഇടറിവീണപ്പോള്‍ ആ വരികള്‍ നമുക്ക് കൂട്ടായി. ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, ഹൃദയസരസിലെ തുടങ്ങിയ വരികള്‍ മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്ക്കും.



Be the first to comment