അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

തിരുവനന്തപുരം: അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും.

643 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ് സി എല്‍സ 3  (MSC Elsa 3) എന്ന കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല.

കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് പെല്ലറ്റ്‌സ് കടലില്‍ വീണിട്ടുണ്ട്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്. 24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേര്‍ന്നു രക്ഷപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*