ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി. ഇക്കാര്യം നിയമനിര്‍മ്മാണസഭകള്‍ പരിഗണിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശിച്ചു.

വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിരീക്ഷിച്ചു.ശരിയത്ത് അനന്തരാവകാശ നിയമം മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ സുപ്രധാന പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു മുസ്ലീം പുരുഷന് അവര്‍ പിന്തുടരുന്ന ഏത് നടപടിക്രമത്തിലൂടേയും ഏകപക്ഷീയമായി വിവാഹമോചനം നേടിയാന്‍ സാധിക്കും. വ്യക്തിനിയമങ്ങളാല്‍ സ്ഥാപിതമായ ബഹുഭാര്യാബന്ധങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ നമ്മുക്ക് കഴിയുകയും ചെയ്യില്ല. പൗരന്റെ മൗലിക കടമകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ചില കാര്യങ്ങള്‍ നിയമപരമായ അധികാരത്തിനായി വിട്ടുകൊടുക്കേണ്ടി വരും എന്നാണ് കോടതി നിരീക്ഷിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇതിനെല്ലാം ഉത്തരമായി മുന്നോട്ടുവയ്ക്കാന്‍ സാധിക്കുന്നത് ഏകീകൃത സിവില്‍ കോഡാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*