
ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി. കോടതി വിധിയിൽ ഇഡി അപ്പീൽ നൽകിയേക്കും. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയിൽ പൂർണവിശ്വാസമുണ്ടെന്നും ഡി.കെ.ശിവകുമാർ പ്രതികരിച്ചു. സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫാഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പ് എന്നിവർക്ക് മുമ്പ് നൽകിയതാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നതെന്നും ശിവകുമാർ പ്രതികരിച്ചു.
ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഡി.കെ.ശിവകുമാർ ജാമ്യത്തിലിറങ്ങിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ശിവകുമാർ അന്നേ ആരോപിച്ചിരുന്നു.
Be the first to comment