ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോയിലാണ് മത്സരം. കളത്തിന് പുറത്തെ കളികളാല്‍ വീറും വാശിയുമേറിയ ഇന്ത്യ – പാകിസ്താന്‍ പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് പ്രേമദാസ സ്റ്റേഡിയത്തില്‍ കളമൊരുങ്ങുകയാണ്. ഏഷ്യാകപ്പില്‍ കൈകൊടുക്കാതെ, മുഖം കൊടുക്കാതെ കളിച്ചുതീര്‍ത്ത ടീമുകള്‍ ലോകകപ്പില്‍ മുഖാമുഖമെത്തുന്നത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വമ്പന്‍ അടിയ്ക്ക് ശേഷമാണ്.

ആദ്യം ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ഐസിസി വടിയെടുത്തതോടെ കളിക്കാന്‍ തയ്യാറാവുകയായിരുന്നു. കൈകൊടുക്കുമോയെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

ട്വന്റി 20 ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കുകളില്‍ മൃഗീയാധിപത്യമുണ്ട് ഇന്ത്യക്ക്. 2007ലെ ഫൈനലിലേത് ഉള്‍പ്പടെ ഏഴ് മത്സരങ്ങളില്‍ ജയം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. പാകിസ്താന് ജയിക്കാനത് 2021ലെ ദുബായ് പോരാട്ടത്തില്‍ മാത്രമാണ്. അസുഖം ഭേദമായി കുട്ടിക്രിക്കറ്റിലെ ഒന്നാം നന്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുന്നത് ഇന്ത്യയുടെ കരുത്ത് കൂട്ടും.

ഇഷാന്‍ കിഷന്‍, സൂര്യ കുമാര്‍ യാദവ്, ഹാര്‍ദിക് പണ്ഡ്യ എന്നിവരെയെല്ലാം പിടിച്ചുകെട്ടാന്‍ പാക് ബൌളര്‍മാര്‍ പാടുപെടേണ്ടിവരും. ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ ബൌളര്‍മാരെ വെല്ലാന്‍ പോന്ന ബാറ്റിങ് നിര പാകിസ്താനില്ല. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പ്രേമദാസ പിച്ചില്‍ ടോസും നിര്‍ണായകമാകും.

Be the first to comment

Leave a Reply

Your email address will not be published.


*