ബസിനുള്ളിൽ കുപ്പിവെള്ള ബോട്ടിലുകൾ സൂക്ഷിച്ചതിന് കെ എസ് ആർ ടി സി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടർന്നാണ് യൂണിയന്റെ തീരുമാനം.
നടപടി റദ്ദാക്കിയതായി വാക്കാൽ അറിയിച്ചു എന്ന വാർത്ത തെറ്റെന്നാണ് വിശദീകരണം. പുതിയ സ്ഥലത്തേക്ക് ജോയിൻ ചെയ്യുന്നതിന് ഒരു ദിവസത്തെ സാവകാശം മാത്രമാണ് നൽകിയതെന്ന് സിഎംഡി അറിയിച്ചു.
ഇന്നലെയാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫ്, സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാർ ശകാരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഉത്തരവ് സ്റ്റേ ചെയ്തില്ലെന്ന വിവരമറിഞ്ഞ് മന്ത്രി റോഡിൽ വച്ച് ശകാരിച്ച ഡ്രൈവർ ജയ്മോൻ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു. സഹപ്രവർത്തകരും യാത്രക്കാരും ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Be the first to comment