നീതിയുക്തമായ വിചാരണയ്ക്ക് ഭീഷണി, പൊലീസുകാര്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകളില്‍ പിടിയിലാകുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തല്‍ക്ഷണം അപ്ലോഡ് ചെയ്യുന്ന പൊലീസുകാരുടെ നടപടി നീതിയുക്തമായ വിചാരണയ്ക്ക് ഭീഷണിയാണ് എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ജനങ്ങളില്‍ തെറ്റായ ധാരണയ്ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഈ വിഷയം പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ നേരത്തെ സുപ്രീം കോടതി നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് സമാനമായി സോഷ്യല്‍ മീഡിയയ്ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പ്രതികളുടെ കൈകള്‍ ബന്ധിച്ച് നടത്തിക്കുന്നത്, മുട്ടുകുത്തിച്ചുമുള്ള ചിത്രങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പ്രവണ വ്യക്തികളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ്. ഇത്തരം നടപടികള്‍ ജനങ്ങളില്‍ പക്ഷപാത സമീപനങ്ങള്‍ സൃഷ്ടിക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയം വിശാലമായി പരിഗണിക്കേണ്ട ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സത്യം പുറത്തുകൊണ്ടുവരുന്നതിന് സ്വതന്ത്രമായ അന്വേഷണം നടത്തുക എന്നത് അന്വേഷണ ഏജന്‍സിയുടെ കടമയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*