‘ഉദയാസ്തമന പൂജ ഭരണ സൗകര്യം നോക്കി മാറ്റരുത്’; സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഈ വര്‍ഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. ഈ തുലാമാസത്തില്‍ പൂജ നടത്താമോയെന്ന് ദേവസ്വം ബോർഡ് ആരാഞ്ഞപ്പോൾ, തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാല്‍ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താവുന്നതാണെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളില്‍ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തില്‍ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേയ്ക്ക് മാറ്റിയത്. പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂര്‍ത്തിയാകില്ലെന്ന വാദം തെറ്റാണ്. ഏകാദശി ദിവസം പ്രത്യേക പൂജ ഇല്ലെന്നും ഗുരുവായൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. guru

 

Be the first to comment

Leave a Reply

Your email address will not be published.


*