തമിഴ്നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’; കേരളത്തില്‍ മോഷണം തൊഴില്‍, പ്രതിയെ പിടികൂടി

തൊടുപുഴ: കേരളത്തില്‍ വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളിലുംകടകളിലും കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍. മധുര സ്വദേശി ശരവണപാണ്ഡ്യ(രാമകൃഷ്ണന്‍-39)നാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്ന് ഇയാളെ പെരുവന്താനം പൊലീസാണ് പിടികൂടിയത്.

തമിഴ്നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സ്ഥിരമായി വക്കീല്‍ വേഷത്തില്‍ നടക്കുന്നതുകൊണ്ടാണിത്. മധുരയിലെ വിവിധ ഇടങ്ങളില്‍ അഭിഭാഷകന്‍ എന്നനിലയില്‍ ഇയാള്‍ നൂറിലേറെ കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും പോലീസ് പറഞ്ഞു. പൊലീസ് പിടികൂടുമ്പോഴും ഇയാള്‍ വക്കീല്‍ വേഷത്തിലായിരുന്നു.

പെരുവന്താനം ബോയ്‌സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തിലെ താലി ഉള്‍പ്പെടെ പതിനായിരം രൂപയുടെ സ്വര്‍ണവും കാണിക്കവഞ്ചിയില്‍നിന്ന് 40000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലാ മേലമ്പാറ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മൂന്നുപവന്‍ സ്വര്‍ണമാലയും പൊലീസ് കണ്ടെത്തി.കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം, പൊലീസ് സ്റ്റേഷനുകളില്‍ 14 കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തഞ്ചാവൂര്‍, തേനി ജില്ലകളിലായി 13 മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. തേനി കലക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസുമുണ്ട്. ഇടുക്കി ജില്ലയിലെ പാമ്പനാര്‍, കോട്ടയം ജില്ലയിലെ രാമപുരം, എരുമേലി, മുക്കൂട്ടുതറ, എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

തമിഴ്‌നാട്ടിലെ ഉത്തമപാളയം സ്വദേശിയായ ശരവണ പാണ്ഡ്യന്‍ കുട്ടിക്കാലത്ത് പൊന്‍കുന്നം ചിറക്കടവില്‍ താമസിച്ചിരുന്നു. കേരളത്തില്‍ വിവിധ മോഷണക്കേസുകളില്‍ പിടിയിലായി ജയില്‍ശിക്ഷ അനുഭവിച്ച ശേഷം വ്യാജ മേല്‍വിലാസത്തില്‍ രാമകൃഷ്ണന്‍ എന്ന പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*