തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ അപ്പീൽ ഹർജി തള്ളി. ശിക്ഷ റദ്ദാക്കണം എന്ന ആൻ്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാൽ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെയെത്താമായിരുന്നു.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.

ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി. കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ശിക്ഷാവിധി കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ ആന്റണി രാജുവിൻ്റെ അയോഗ്യത മാറുകയുള്ളു.

Be the first to comment

Leave a Reply

Your email address will not be published.


*