കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി.
ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട് വഴിയുള്ള പണം ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ ഇഡി പറയുന്നത്. മസാല ബോണ്ടിന് അനുമതി നൽകാനുള്ള അവകാശം ആർബിഐക്കാണ്. അതെല്ലാം പൂർത്തീകരിച്ചതാണ്. എന്തിനാണ് വിളിപ്പിക്കുന്നതെന്നതിൽ കാരണം പറയണം. കോടതിയും ചോദ്യം ന്യായമാണെന്ന് പറഞ്ഞതാണ്. എന്നാൽ ഇത്രയും കാലമായിട്ടും ആ ലളിതമായ ചോദ്യത്തിന് മറുപടി പറയാൻ ഇഡിക്ക് ആയിട്ടില്ലെന്ന് അദേഹം പറഞ്ഞു.
കിഫ്‌ബി 10,000 കണക്കിന് കോടിയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ്. പ്രഥമദൃഷ്ട്യാ തള്ളിക്കളയാൻ പറ്റുന്ന കാര്യത്തിനാണ് നോട്ടീസ് നൽകുന്നത്. ഇനിയെങ്കിലും ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും ദുഷ്ടലാക്ക് മനസ്സിലാക്കി രാഷ്ട്രീയ നിലപാട് എടുക്കാൻ യുഡിഎഫ് തയാറാകണം. ബിജെപിക്കുള്ള പാദസേവയാണ് ഇഡി നടത്തുന്നത്. യുഡിഎഫുകാർ ഇതിന് താളം പിടിക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. പുച്ഛത്തോടെ കേരളം ഇതിനെ തള്ളിക്കളയും. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ കുൽസിത നീക്കത്തിനെതിരെയുള്ള വിധിയെഴുതാവണം തദ്ദേശ തിരഞ്ഞെടുപ്പെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.
ബിജെപി കേരളത്തിനെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഇ.ഡിയ്ക്ക് മുന്നിൽ ഹാജരാവാൻ മനസില്ലെന്ന് തോമസ് ഐസക് പറഞ്ഞു. എന്തിനാണ് വിളിക്കുന്നതെന്ന് പറയണം. അതറിയാൻ ഒരു പൗരന് അവകാശമുണ്ട്. വിളിച്ചാൽ വെറുതെ പോകാൻ കഴിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.



Be the first to comment