കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ സുരക്ഷയൊരുക്കുന്ന സഖ്യമുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി ട്രംപ്; പ്രഖ്യാപനം ഉടനുണ്ടായേക്കും

ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഇറാന്‍ താന്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറല്ല. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണ ഭീഷണി ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനും കടലിടുക്ക് വഴി കടക്കുന്ന കപ്പലുകളെ ആക്രമിക്കാനും ഇറാന്‍ ശ്രമിക്കുന്നതിനിടെ ലോകത്തില്‍ പലയിടത്തും ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ചില സുപ്രധാന നീക്കങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് വഴി ചരക്കുനീക്കം നടത്തുന്ന കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ പൂര്‍ണസുരക്ഷയും എസ്‌കോട്ടുമുള്‍പ്പെടെ ഒരുക്കാനുള്ള സഖ്യം പ്രഖ്യാപിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിവിധ രാജ്യങ്ങളെ സഹകരിപ്പിക്കാനുമാണ് ട്രംപിന്റെ നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയേക്കുമെന്നാണ് സൂചന.

ഇറാന്റെ ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്നും ട്രംപ് ഇന്ന് വിശദീകരിച്ചു. ഇറാന്റെ കൈവശം ഇനി അവശേഷിക്കുന്നത് വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമാണെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ ആയുധ നിര്‍മാണ ശേഷി കുറച്ചുവെന്നും അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ പൂര്‍ണബോധ്യം വരുന്നതുവരെ യുദ്ധം നിര്‍ത്തില്ലെന്നും പരമാവധി പ്രതിരോധിക്കുമെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*