
ചില സാംസ്‍കാരിക പ്രവർത്തകരുടെ നിലപാട് മൊത്തം സാംസ്‍കാരിക പ്രവർത്തകരുടെയും നിലപാടല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ചില ഇടതുപക്ഷ താത്പര്യമുള്ളവർ പറയുന്നത് അവരുടെ കാര്യമാണ്, അത് എല്ലാവരുടെയും കാര്യമായി കരുതേണ്ട. ഈ വിഷയത്തിൽ കല്പറ്റ നാരായണനെ പോലുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് താൻ ഇല്ലെന്നും നിലമ്പൂരിൽ കെട്ടുറപ്പുള്ള പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പ്രതികരിച്ചു. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. സംസ്കാരം തൊട്ടു തീണ്ടിട്ടില്ലാത്ത വിധം യുഡിഎഫ് സൈബർ ഹാൻഡിലുകൾ അവരെ ആക്രമിക്കുന്നു. നിലമ്പൂർ ആയിഷയും ആക്രമിക്കപ്പെടുന്നു. കെ ആർ മീരയെ എഴുതാൻ പോലും അനുവദിക്കില്ലെന്ന തരത്തിലാണ് ഭീഷണി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് അംഗീകരിക്കാൻ കഴിയാത്തത് മറ്റാർക്കും ചെയ്യരുത് എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന് പ്രേരണ നൽകുന്നത് അവരുടെ ചില രാഷ്ട്രീയ നേതാക്കളാണ്. കെ.ആർ. മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം അപലപനീയമാണെന്ന് എം. സ്വരാജ് പ്രതികരിച്ചു.
Be the first to comment