യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്

യുകെയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വര്‍ഷത്തെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം. ലേബര്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന ഈ നിര്‍ദ്ദേശം ഹെല്‍ത്ത് – കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

നിലവില്‍ സ്കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസകളില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമപരമായ താമസത്തിന് ശേഷം ഐഎല്‍ആറിന് അപേക്ഷിക്കാം. എന്നാല്‍, കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് പാര്‍ലമെന്റിലെ കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടന്‍-ഓണ്‍-സീയില്‍ നിന്ന് നിരവധിപേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച നിവേദനം വരുന്ന സമ്മേളനങ്ങളില്‍ ഉയര്‍ത്തിക്കാണിക്കും.

ലേബര്‍ സര്‍ക്കാര്‍ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ ശമ്പള പരിധി ഉയര്‍ത്തിയത് ഐഎല്‍ആറിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്ര കൂടുതല്‍ വിഷമകരമാക്കിയിട്ടുണ്ട്. മീഡിയം സ്കില്‍ഡ് ജോലികളെ വിസ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഐഎല്‍ആറിന് അര്‍ഹത നേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്കില്‍ഡ് വര്‍ക്കര്‍ വിസ വഴി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഐഎല്‍ആറിന് അപേക്ഷിക്കുന്നവരെ ലക്ഷ്യം വച്ച് ഹോം ഓഫിസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ വഴി യുകെയില്‍ തുടരുകയും പിന്നീട് സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കും. ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടാല്‍ അപേക്ഷകള്‍ തള്ളുക മാത്രമല്ല, നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും പാര്‍ലമെന്റില്‍ മുന്നറിയിപ്പ് നല്‍കി.

ആഷ്ഫോര്‍ഡില്‍ നിന്നുള്ള ലേബര്‍ എംപിയും മുന്‍ എന്‍എച്ച്എസ് നഴ്സുമായ സോജന്‍ ജോസഫ്, ഈ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു. എന്‍എച്ച്എസിലും സോഷ്യല്‍ കെയര്‍ രംഗത്തും രാപ്പകല്‍ അധ്വാനിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴി കടുപ്പിക്കുന്നത് അവരുടെ സേവനത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് കരുതി എത്തുന്നവര്‍ക്ക് മേല്‍ കാലാവധി വര്‍ധിപ്പിക്കുന്നത് വലിയ മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത്തരം കര്‍ശന നിയമങ്ങള്‍ യുകെയെ ഒരു ആകര്‍ഷകമായ തൊഴിലിടം അല്ലാതാക്കി മാറ്റുമെന്നും മിടുക്കരായ ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഐഎല്‍ആര്‍ കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം വരും മാസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. സോജന്‍ ജോസഫിനെപ്പോലെയുള്ള ഇന്ത്യന്‍ വംശജരായ എംപിമാരുടെ നിലപാടുകള്‍ ലേബര്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*