എന്‍എച്ച്എസിലെ സ്റ്റാറ്റിന്‍ മരുന്നുകളെ കുറിച്ച് ആശങ്ക വേണ്ടന്ന് പഠന റിപ്പോര്‍ട്ട്

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ എന്‍എച്ച്എസില്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നു പഠന റിപ്പോര്‍ട്ട് . പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ ലേബലുകളില്‍ പറയുന്ന 66 പാര്‍ശ്വഫലങ്ങളില്‍ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരള്‍ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരള്‍ അസാധാരണതകള്‍, മൂത്രത്തിലെ വ്യത്യാസങ്ങള്‍, ശരീരത്തിലെ ചില ഭാഗങ്ങളില്‍ വീക്കം എന്നിവയ്ക്കാണ് തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാന്‍സറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങള്‍ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള ഭീതികള്‍ പലതും അനാവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ മരണങ്ങള്‍ എന്നിവ കുറയ്ക്കുന്നതില്‍ ഇവ ഫലപ്രദമാണെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. അതേസമയം, നിരവധി പാര്‍ശ്വഫലങ്ങള്‍ പ്രചരിക്കുന്നതിനാല്‍ സുരക്ഷയെക്കുറിച്ചുള്ള ഭയം മൂലം പലരും മരുന്ന് ഒഴിവാക്കുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി നോക്കുമ്പോള്‍, സ്റ്റാറ്റിന്‍ മരുന്നുകളുടെ ഗുണം അപകടസാധ്യതകളെക്കാള്‍ വളരെ കൂടുതലാണെന്നതാണ് പഠനം പറയുന്നത്.

യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) വഴി സ്റ്റാറ്റിന്‍ മരുന്നുകള്‍ വ്യാപകമായി നിര്‍ദേശിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ പഠനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാര്‍ ദീര്‍ഘകാലമായി ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ശാസ്ത്രീയ മറുപടി നല്‍കുന്ന കണ്ടെത്തലുകള്‍ പൊതുജനാരോഗ്യ നയങ്ങളില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

യുകെ ആസ്ഥാനമായ ‘ലാന്‍സറ്റ്’ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം, സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റാനും, രോഗികള്‍ക്ക് ആത്മവിശ്വാസത്തോടെ ചികിത്സ തുടരാനും സഹായകരമാകുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*